ഉയിർത്തെഴുന്നേറ്റ ഈശോ സഭയെ പ്രേഷിതദൌത്യം ഏൽപ്പിച്ചു കൊണ്ടു നല്കിയ സന്ദേശമാണു അവിടുന്നു മാമ്മോദീസ നല്കിയതിനു തെളിവായി ചൂണ്ടിക്കാണിക്കാവുന്നത്. 'സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നല്കുവിൻ' (മത്തായി 28: 19-20) എന്ന വാക്യങ്ങൾ ഈശൊ മാമ്മോദീസ എന്ന കൂദാശ വിഭാവനം ചെയ്തിരുന്നു എന്നു വ്യക്തമാക്കുന്നു. മാത്രമല്ല, 'വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും' (മർക്കോസ് 16:16) എന്ന വാക്യവും ഈ സത്യം തന്നെ പ്രഖ്യാപിക്കുന്നു. ആദിമസഭയ്ക്ക് ഈ കൂദാശയെപ്പറ്റി യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നതിനു തെളിവാണു പൌലോസ് റോമാക്കാർക്കുള്ള ലേഖനത്തിൽ ഈശോയുടെ മരണോത്ഥാനങ്ങളുമായി ബന്ധപ്പെടുത്തി മാമ്മോദീസായ്കു നല്കുന്ന വിശദീകരണം. മാമ്മോദീസായെ സംബന്ധിച്ച് നടപടിപ്പുസ്തകം നല്കുന്ന സാക്ഷ്യങ്ങളും ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. (2:38; 8:6; 8:38; 9:18) വർഗ്ഗം:ആരാധനാക്രമം
Advertisement